Thursday 31 January 2019

പ്രണയ കല്പനകൾ

.ആശുപത്രിയുടെ നീളൻ വരാന്തയിൽ കാത്തിരിക്കുന്നതിനിടെയാണ്  അവൾ ആ ദമ്പതികളെ  ശ്രദ്ധിച്ചത്.  കാത്തിരുന്ന് മുഷിഞ്ഞ്  ആ  സ്ത്രീ അയാളുടെ  മടിയിൽ തല വച്ച് കിടന്നു. അയാൾ വാത്സല്യപൂർവ്വം അവരുടെ തലയിൽ തടവി.  ഈ പ്രായത്തിലും  അവർക്കിടയിലെ  പ്രണയം അവളിൽ  കുറച്ചൊരസൂയ ഉളവാക്കി. നേരെ എതിർ ദിശയിൽ  കണ്ട  പ്രതിബിംബം  തന്നെ നോക്കി സഹതപിക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി. ദുർമേദസില്ലാത്ത ശരീരം അവൾക്കഭിമാനമേകാറുണ്ടെങ്കിലും.   പ്രണയ ദാരിദ്രത്താൽ അവളുടെ ആത്മാവ് ഖിന്നയായി .ജീവിത വ്യവഹാരങ്ങളുടെ അനിവാര്യതകൾ  തേടിയകന്ന  പ്രവാസം പ്രണയത്തെ  മറന്നിരിക്കുന്നു.  അടിച്ചേൽപ്പിക്കപ്പെട്ട  വിരഹം  പെണ്ണിന്റെ സഹനത്തിന്റെ  അളവുകോലാണ്. വീണു കിട്ടുന്ന ഇടവേളകൾ വിരഹത്തെ പരിഹരിക്കുന്നുണ്ടോ. വികാരവിചാരങ്ങളില്ലാത്ത  യന്ത്രം കണക്കെ മറ്റാർക്കൊക്കെയോ വേണ്ടി ജീവിക്കുന്നുവെന്നല്ലാതെ.
നോക്കി നിൽക്കേ പ്രതിബിംബത്തിന് പ്രായത്തിന്റെ ചുളിവുകൾ വീണു തുടങ്ങി.  മോഹങ്ങൾക്കും സ്വപ്നനങ്ങൾക്കും ജരാനരകൾ ബാധിച്ചു .പതിവ്രതയായ ഭാര്യയെന്ന അഭിമാനബോധം ഒരു നഷ്ടബോധം കൂടിയായി. യൗവനത്തിന്റെ തീക്ഷണതയിൽ എവിടെയൊക്കെയോ പറന്നു നടന്ന് പ്രണയിക്കമെന്ന മോഹങ്ങൾ വെറും വ്യാമോഹങ്ങളായിരുന്നു.


സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന അയാളെ ഇപ്പോൾ കാണാറില്ലല്ലോ. കാണുമ്പോൾ എപ്പോഴും തന്നെ നോക്കി ചിരിക്കുന്ന ബംഗാളിയെ കുറിച്ച് അവളോർത്തു. എന്താണാ ചിരിയിലുള്ളത്. ഭോഗാസക്തി ഉറങ്ങി കിടക്കുന്ന പ്രവാസി ഭാര്യയെയാണോ അയാൾ തന്നിൽ കണ്ടിട്ടുണ്ടാവുക. അതിലപ്പുറം ചിന്തിക്കാനുള്ള മാനസിക വികാസം അയാൾക്കുണ്ടാവുമോ. ഉണ്ടായിരിക്കാൻ വഴിയില്ല.  ചിന്തകൾക്ക്  കടിഞ്ഞാണിടാൻ സാധിക്കാത്തിടത്തോളം  അയാൾക്കെന്ത് വേണമെങ്കിലും  കരുതാം. കൂട്ടിന് ഭാര്യ യില്ലാത്ത അയാൾ അശ്ലീലങ്ങൾ കണ്ട് ആസ്വദിക്കുന്നുണ്ടാകാം. സ്വന്തം ഭാര്യയുടേതല്ലാത്ത  മറ്റൊരുവളുടെ  ശരീരം അല്ലെങ്കിലൊരുകിടപ്പറ  ദൃശ്യം  കാണുന്ന അയാളിൽ പ്രണയം എന്ന വികാരം ഉണ്ടാകുമോ.
എന്റെ  പ്രിയകാമുകാ  നിന്റെ  പ്രണയത്തെ നിർദ്ദയം  തള്ളിയതിൽ  ഞാൻ  ഖേദിക്കട്ടെ. നീ അറിഞ്ഞിരുന്നോ  ഈ അനാഥയുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും നിയന്ത്രണങ്ങളുണ്ടായിരുന്നെന്ന്.  നിന്നിലെ കറുപ്പാണതിന് കാരണമെന്ന് നീ കരുതുന്നുണ്ടോ.  ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങിടക്കുന്ന പ്രണയത്തെല്ലാതെ കറുപ്പിനോടോ വെളുപ്പിനോടോ പ്രത്യേകിച്ചെനിക്കൊരു മമതയുമില്ല. കൗമാരത്തിലെനിക്കു നേരെ വന്ന പ്രണയാർത്ഥനകളിർ നിന്നിലുണ്ടായിരുന്ന  ആത്മാർത്ഥത  നിന്റെ വിഷാദഛായയിൽ  ഞാനിന്ന് കാണുന്നു.
ആവിഷ്കാരിക്കാനാകാത്ത  പ്രണയവും അങ്ങാത്ത  ഭോഗതൃഷ്ണയും  തമ്മിലുള്ള യുദ്ധത്തിൽ  പ്രണയം  തോറ്റു  പോകുന്നു. ഹൃദയത്തിന്റെ ആഴങ്ങളിലുറങ്ങിക്കിടക്കുന്ന  പ്രണയത്തെ ഉണർത്താനാകാതെ ആത്മാവിന്റെഅലച്ചിലുകൾ അവസാനിക്കുന്നില്ല. സ്വയം സൃഷ്ടിച്ചെടുക്കാൻ   ശ്രമിച്ച  പ്രണയമുഹൂർത്തങ്ങൾ  അവഗണിക്കപ്പെടുമ്പോഴുള്ള  നഷ്ടബോധം തന്നെയൊരു  പ്രതികാര  ദാഹിയാക്കുമോ എന്നവൾ ഭയന്നു. "എന്തിന് ജീവിക്കുന്നു" വാർദ്ധക്യം  ബാധിച്ച  പ്രതിബിംബം ചോദ്യശരങ്ങളെയ്തു. പേറ്റുനോവുകൾക്ക് വേണ്ടി  ജീവിച്ചല്ലേ  മതിയാകൂ.  തനിക്ക് പ്രായമായി  തുടങ്ങിയെന്ന  കണ്ടെത്തൽ അവളിലൊരു വികാര വിചാരങ്ങളുമുണ്ടാക്കിയില്ല.  മരണമെന്ന വിളിക്കാതെ വന്നെത്തുന്ന  അതിഥിയെ  ആഗ്രഹിക്കുന്നുണ്ട്   പലപ്പോഴും സഫലമാകാത്ത   പ്രണയവും എന്തിനോ വേണ്ടി കാത്തു സൂക്ഷിച്ച പാതിവ്രത്യവും.

Wednesday 9 January 2019

ചിറകറ്റ പക്ഷി

.
.ഒ.പി സമയമായതിനു കാരണമാവും താഴെ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങളുടെ നല്ല തിരക്ക് വൈകുന്നേരമാവുമ്പോൾ എല്ലാം ശൂന്യമാവും. ഇതിപ്പൊ ഒരു പതിവായിരിക്കുന്നു. നാലാം തവണയാണ് ഇവിടെ. ഈശ്വരന്ന് പരീക്ഷിച്ചു മതിയായില്ലെന്ന് തോന്നുന്നു.എത്രയേറെ ആധുനിക സൗകര്യങ്ങളുണ്ടായിട്ടും എത്രയേറെ പണം ചിലവഴിച്ചിട്ടും പരിഹാരമില്ലാത്ത അസുഖത്തിന് കാവലായി ജീവിതം. അവൾ ഐ സി യു വിലായത് കൊണ്ട് തനിക്കിനി കുറച്ച് നേരം വിശ്രമിക്കാം. കുഴപ്പമൊന്നുമില്ലെന്ന്  ഡോക്ടർ പറഞ്ഞല്ലോ. ഓരോ തവണ പുറത്തേക്ക് വരുമ്പോ വീണ്ടും കാണാമെന്ന് അവൾ പറയുന്നുണ്ടാകും.അതാണ്ഇടക്കിടക്കുള്ള ഈ സന്ദർശനം. എല്ലാവരും വീട്ടുകാരെപ്പോലെപരിചിതരായിക്കഴിഞ്ഞിരിക്കുന്നു. നഴ്സുമാർ ഇപ്പോഴവൾക്ക് പ്രിയപ്പെട്ടവരാണ് . പക്ഷേ എന്തിനാണ് ഈശ്വരൻ ഇടക്കിടെഇങ്ങിനെ മരണത്തിന്റെ വക്കോളമെത്തിക്കുന്നത്. ഇതൊരു രണ്ടാം വീടാണ് ഈ 324-ആം നമ്പർ മുറിയിൽ,ഈശ്വരനെഴുതി വച്ച തിരക്കഥയിലെ കഥയെന്തെന്നറിയാത്ത കഥാപാത്രങ്ങളായി ജീവിതം ജീവിച്ചു തീർക്കുന്നവർ. ഒരോ മുറിയിലുമുണ്ടാകും ഓരോ കഥകൾ.കണ്ട കഥകൾ കണ്ടില്ലെന്നു നടിക്കുന്ന ചിലരും.
കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ചകൾ മങ്ങി. അതയാൾ കാണാതിരിക്കാൻ അവൾ തിരിഞ്ഞു നിന്നു.അയാളാ സ്മാർട്ട് ഫോണിന്റെ ലോകത്താണ്. തന്നെക്കാളും മകളേക്കാളും പ്രിയപ്പെട്ടതായി  മറ്റാരൊക്കെയോ അയാൾക്കുണ്ട്. തന്റെ ഹൃദയത്തിന്റെ നിലവിളികളെ അയാൾ പരിഹാസത്തോടെ ഒരു പാഴ് കടലാസു പോലെ എത്ര തവണ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞിരിക്കുന്നു. വേദനകളെ തണുപ്പിക്കാനൊരു ഹൃദയം അതൊരു സ്വപ്നം മാത്രമായിരിക്കുന്നു. വാക്കുകൾ കൊണ്ട് ഹൃദയത്തിൽ തറക്കപ്പെടുന്ന മുള്ളുകൾനിരർത്ഥകജല്പനങ്ങളായിരിക്കുന്നു.
അവൾ തന്റെ മാത്രം ഉത്തരവാദിത്വമാണ്. വേദനകളും വിഷമങ്ങളും ഉറക്കമില്ലാത്ത രാത്രികളും തനിക്കുമാത്രം. സങ്കടങ്ങ ളിൽ ഒന്ന് ചേർത്ത് പിടിക്കാൻ ഒന്ന് വാരി പുണരാൻ ആരുമില്ലാതായിരിക്കുന്നു. മൂന്ന് ജന്മങ്ങൾ ജീവിക്കുന്ന സത്രമായിരിക്കുന്നു ആ വീട്‌.ദിനചര്യകൾ ഒരു തടസ്സവുമില്ലാതെ നടന്നു പോകുന്നു. സന്തോഷങ്ങൾക്കിവിടെ സ്ഥാനമില്ല. വീട്ടിലേക്കുള്ള മടക്കം അവളും ഇഷ്ടപ്പെടുന്നുണ്ടാവില്ല.
കൗമാരത്തിലേക്ക് കാലെടുത്ത് വയ്ക്കും മുന്നേ ശൈശവത്തിലേക്ക് തിരിച്ചു നടന്നവളാണ് അവൾ. ചിറകു വിടർത്തി പറക്കാനാവും മുമ്പേ തളർന്നുവീണു പോയവൾ. തന്നോളം വലുതായിട്ടും  ഒരു പിഞ്ചുകുഞ്ഞിനെപോലെ കൈകാലിട്ടടിക്കുകയും തോന്നുമ്പോ എഴുന്നേറ്റോടുകയും  ചെയ്യുന്നവൾ.ചിത്തഭ്രമത്തിന്റെ ആധിക്യത്തിൽ പിടിവിട്ടു പോകുന്ന നാഡീഞരമ്പുകൾ നിയന്ത്രണമില്ലാതെ ഒഴുക്കുന്ന മൂത്രത്തിലും ആർത്തവ രക്തത്തിലുംകുളിച്ചു കിടക്കേണ്ടി വരുന്നവൾ. ആത്മഹത്യ യെകുറിച്ച് എത്ര തവണ ചിന്തിച്ചു.   തനിക്കതിനൊന്നും ധൈര്യമില്ലാതെ പോയി. വിധിയിൽ വിശ്വസിക്കാതെ തരമില്ലല്ലോ. ഈശ്വരൻ തനിക്കു  മുമ്പേ അവളെയങ്ങു വിളിച്ചെങ്കിൽ.

Tuesday 1 January 2019

പ്രണയ ലേഖനം

ജീവിതയാത്രയിൽ
ആകസ്മികതകളിൽ
കാലം കാത്തു വച്ച 
പ്രണയമേ നിനക്കറിയുമോ
എൻ മനോ വ്യഥകൾ

ഒന്നുമറിയാത്ത ബാല്യവും
കൗതുകങ്ങളേറെയുള്ള 
കൗമാരവും ഈ അനാഥ-
യിൽ തിരഞ്ഞ പൗരുഷ-
തൃഷ്ണകളെ എതിരിട്ട-
തെത്ര സാഹസികം

ആരുമില്ല കേൾക്കാൻ 
ആരോടുമില്ല പറയാൻ
എല്ലാമറിയുന്നവൻ
ഈശ്വരൻ മാത്രം

പ്രണയാതിരേകത്താൽ
കേഴുന്നു മനമെങ്കിലും
വിഷാദത്തെ കുടഞ്ഞെറിയാൻ  ഞാൻ കാണുന്നു  സ്വപ്നങ്ങൾ
കൂടു വിട്ടെന്നാത്മാവ്പറന്നിടു-
മ്പോൾ കൂടെ പറക്കാൻ 
നീയൊരുനാൾ വരുമെന്ന്

.

സ്വപ്നം

          അവൾ സ്കൂൾ വിട്ട് വീട്ടിലെത്തിയ സമയം അകത്തേക്ക് കയറിയിട്ടേ ഉള്ളൂ. ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് ഞാനെടത്തു. "ഹലോ " അങ്ങേത്തലക്കൽ ഒരു കുഞ്ഞു ശബ്ദം. പിന്നെ അനക്കമൊന്നുമില്ല. അപ്പോഴാണ് ഇന്നലെ അവൾ എന്റെ ഫോൺ നമ്പർ എഴുതി വാങ്ങിയത് എന്റെ ചിന്തയിലോടിയത്  "ഫാത്തിമയാണോ " അങ്ങേത്തലക്കൽ ഫാത്തിമയുടെ ഉമ്മാടെ ചിരിയാണ് പിന്നെ കേട്ടത്. ഞാനെഴുതി കൊടുത്ത  നമ്പർ ആ അഞ്ചു വയസ്സുകാരുടെ കുഞ്ഞുകൈകളിൽ സുരക്ഷിതമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ഞങ്ങൾ അതെ കുറിച്ച് അൽഭുതത്തോടെ സംസാരിച്ചു   . ഇടക്കിത് പോലെ കുഞ്ഞൽഭുതങ്ങൾ അവൾ എനിക്കായി കാത്ത് വയ്ക്കും.

                               അമ്മയും കുഞ്ഞും എന്ന വികാരത്തിന് പകരം  വയ്ക്കാൻ  ഈ ലോകത്ത്  മറ്റൊന്നിനുമാവില്ലെന്ന് ബോധ്യപ്പെട്ടത്  അവളിൽ നിന്നാണ്.വിവാഹം കഴിഞ്ഞ ഉടനേ എന്റെയുള്ളിൽ തുടിച്ച ജീവനിൽ എനിക്ക് താൽപര്യമേ ഇല്ലായിരുന്നു .ഇത് വേണ്ടായിരുന്നു എന്ന് പലപ്പോഴും തോന്നി.

ദൈവനിശ്ചയം എന്ന് കരുതി ഞാൻ മുന്നോട്ട് പോയി. എന്റെ കുഞ്ഞിന് യാതൊരാപത്തുമുണ്ടാവരുതേ എന്ന് പ്രാർത്ഥിച്ച് ഞാനാരാധനകളിൽ മുഴുകി.

ഒരു ദിവസം നീണ്ട യാതനകൾക്കൊടുവിൽ പെൺകുഞ്ഞ് എന്ന എന്റെ ആഗ്രഹത്തിന് നേർ വിപരീതമായി ഞാനെന്റെ ആദ്യത്തെ കൺമണിക്ക് ജന്മം നൽകി .തറവാട്ടിലെ ആദ്യത്തെ ആൺ കുഞ്ഞായത് കാരണം എല്ലാവരും അതിയായി സന്തോഷിച്ചു.

                        ആ നിമിഷം മുതൽ ഞാനെപ്പോഴും കുറ്റം പറഞ്ഞിരുന്ന എന്റെ ഉമ്മ എന്നിൽ സ്നേഹമായി വന്നു നിറയുകയായിരുന്നു. ഞാൻ ഒരു പാട് കരഞ്ഞു പല ദിവസങ്ങളിലും.പ്രസവിച്ച പെണ്ണുങ്ങൾ ഇങ്ങനെ കരയാൻ പാടില്ലെന്ന് പറഞ്ഞ് പലരും ആശ്വസിപ്പിച്ചു .ഞാൻ കരഞ്ഞു എനിക്കാശ്വാസം കിട്ടുന്നത് വരെ.പിന്നെ പിന്നെ അവന്റെ കുഞ്ഞു കുസൃതികളിൽ ഞാനെന്റെ സങ്കടം മറന്നു.

എല്ലാവരുടെയും ഓമനയായി അവൻ വളർന്നു. ഒരു പെൺകുഞ്ഞ് എന്ന സ്വപ്നം സഫലമാവാൻ പിന്നെയും നീണ്ടുവർഷങ്ങൾ.
ചികിത്സകളും ആരംഭിച്ചിരുന്നു .ആയിടക്ക് ഒരു ദിവസം ഞാനൊരു സ്വപ്നം കണ്ടു.പിങ്കും വെള്ളയും നിറം കലർന്ന ഇണപ്രാവുകൾ. എനിക്ക് നല്ല സന്തോഷം തോന്നി. എന്റെ സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്ന പോലെ. ദിവസങ്ങൾ കഴിഞ്ഞ് ഞാനറിഞ്ഞു ഒരു കുഞ്ഞു ജീവൻ എന്റെയുള്ളിൽ തുടിക്കുന്നുണ്ടെന്ന്. എന്നെ ആശങ്കയിലാഴ്ത്തി ചിക്കൻപോക്സും വന്നെത്തി.അതവൻ സകൂ ളിൽ നിന്ന് കൊണ്ടുവന്ന് എനിക്ക് പകർന്നതായിരുന്നു.

അപ്പോഴും കണ്ടു ഒരു സ്വപ്നം. എന്റെ മരിച്ചു പോയ വെല്ലിമ്മ ഞാനേറെ ഇഷ്ടപ്പെടുന്ന എന്റെ റോൾ മോഡൽ. അവരെ പോലെ ആകണമെന്ന് ഞാനെപ്പോഴും ആഗ്രഹിച്ചു. പനിച്ചൂടിന്റെ അർദ്ധബോധാവസ്ഥയിൽ ഞാനെന്റെ വെല്ലിമ്മയെ കണ്ടു. എന്റെ അടുത്ത് വന്നിരുന്ന് തലയിൽ തടവി പിന്നെ അകന്നകന്ന് പോയി. " ഉമ്മാ" എന്ന് വിളിച്ച് ഞാൻ പേടിച്ച രണ്ടെഴുന്നേറ്റു. ഇപ്പൊ മരിക്കുമെന്ന് തോന്നി.ശബ്ദം പുറത്തേക്ക് വന്നില്ല.

               ഞാൻ പ്രതീക്ഷയോടെ ആരാധനകളിൽ മുഴുകി.ഇത് റിസ്കാന്നെന്ന് ഡോക്ടർ പറഞ്ഞിരുന്നു .ആറാഴ്ച മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. വേണ്ടെന്ന് വയ്ക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.എനിക്കു ചുറ്റുമുള്ളവർ അവരുടെ ആശങ്കകൾ പങ്കുവച്ചപ്പോഴും ഞാനതിനെ ധൈര്യപൂർവ്വം നേരിട്ടു.പല ഡോക്ടർമാരെയും കണ്ടു. എല്ലാം ദൈ വത്തിന്റെ കൈകളിൽ ഞാനേൽപിച്ചു. എന്റെ സമ്മതം മാത്രം മതിയായിരുന്നു ആ ജീവനില്ലാതാവാൻ.

                           

                                മാസങ്ങൾ കടന്ന് പോയി .പുറത്ത് നിന്നവരെ ആശങ്കയിലാക്കി ഞാൻ ഒരു പെൺകുഞ്ഞിന് ജന്മം നൽകി

 പെൺകുഞ്ഞായതിന്റെ സന്തോഷം ഡോക്ടറും ഞാനും പങ്കുവച്ചു എല്ലാവരും കാത്തിരിക്കുകയായിരുന്നു ആ കുഞ്ഞിനെ ഒന്നു കാണാനും ഒരു കുഴപ്പവുമില്ലെന്ന് ഉറപ്പു വരുത്താനും .ചുണ്ടിൻ ഒരു ചെറുപുഞ്ചിരി മായി എന്റെ മകൾ .എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഉറക്കമുണർന്നതും ആരാ എന്നെ പുറത്തേക്ക് വലിച്ചിട്ടത് എന്ന് ചോദിച്ച് അവൾ നിർത്താതെ കരച്ചിലാരംഭിച്ചു.പ്രസവത്തിന്റെ ആലസ്യവും അവളുടെ കരച്ചിലുമായി മൂന്നു ദിവസം പോയി. പാലു കുടിക്കാതെ വാശി കാണിച്ച് കരഞ്ഞ്തളർന്ന് അവളുറങ്ങും.

                           അമ്മയുടെ ഹൃദയമിടിപ്പിന്റെ താളം. അതാണ് ഒരു കുഞ്ഞ് ആദ്യം കേൾക്കുന്ന സംഗീതം .ആ അറിവിൽ  കരഞ്ഞതുടങ്ങിയ അവളെ ഞാനെന്റെ ഇടനെഞ്ചോട് ചേർത്തു കീർത്തനങ്ങൾ ചൊല്ലി .അവൾക്ക് സമാധാനമായെന്ന് തോന്നുന്നു .പതുക്കെ അവൾ പാൽ കുടിക്കാൻ തുടങ്ങി. പിന്നെ ഞാൻ മാത്രമെ ടുത്താൽ മതിയായിരുന്നു അവളുടെ കരച്ചിൽ മാറാൻ. എല്ലാവരും അതിൽ അൽഭുതം കൂറി.അവളുടെ വാശി എന്നെ പലപ്പോഴും ബുദ്ധിമുട്ടിലാക്കി.ആ ബുദ്ധിമുട്ടിൽ എനിക്ക് സന്തോഷവും.

                       അവളുടെ കുറുമ്പുകളും വർത്തമാനങ്ങളും എന്നെ ഏറെ സന്തോഷിപ്പിച്ചു. എന്ത് ചെയ്യാനും ഞാനവളെ അനുവദിച്ചു. എന്റെ ദുഃഖങ്ങളിൽ അവളെനിക്ക് വലിയ ആശ്വാസമായി. ചിക്കൻപോക്സ് വന്ന് നാലാം മാസം അബോർട് ചെയ്തതും അസുഖക്കാരിയായ കുഞ്ഞിനെയും പിന്നെഞങ്ങൾ കണ്ടു. ദൈവത്തിന് സ്തുതി അവളില്ലാത്ത ലോകത്തിനെ കുറിച്ച് എനിക്ക് ചിന്തിക്കാനേ വയ്യ. എന്നാലും മനസ്സിലൊരു പ്രതീക്ഷ ദൈവം എനിക്കായി അവളിലെന്തൊക്കെയോ കാത്ത് വച്ചിരിക്കുന്ന തോന്നൽ. എന്റെ മോഹങ്ങളും സ്വപ്ങ്ങളും അവളിലൂടെ യാഥാർത്ഥ്യമായെങ്കിൽ.

                                     

ദേശാടനം

ക്ലാസ് മുറികളിൽ നിന്ന് കുട്ടികളൊക്കെ പിരിഞ്ഞ് പോയിത്തുടങ്ങിയിരുന്നു. സാധാരണ ഒരു ദിവസം. തീർത്തും സാധാരണമായിരിക്കണം ആ  കൂടിക്കാഴ്ച എന്ന് അവൾ മ...