Saturday 20 November 2021

ദേശാടനം

ക്ലാസ് മുറികളിൽ നിന്ന് കുട്ടികളൊക്കെ പിരിഞ്ഞ് പോയിത്തുടങ്ങിയിരുന്നു. സാധാരണ ഒരു ദിവസം. തീർത്തും സാധാരണമായിരിക്കണം ആ  കൂടിക്കാഴ്ച എന്ന് അവൾ മനസിലുറപ്പിച്ചിരുന്നു എന്നത്തേയും പോലെ . അവധിക്കാലങ്ങളിലെ ഇംഗ്ലീഷ് ഭാഷാ ക്ലാസുകൾ അവിടെ പതിവായി നടക്കാറുള്ളതാണ്. നാല് വർഷമാകുന്നു ആ പരിസരവുമായി മുംതാസ് പരിചയപ്പെട്ടിട്ട്. നാല് വർഷം ആയുസ്സുള്ള പ്രണയത്തിന്റെ ആദ്യവും അന്ത്യവും കുറിക്കുന്ന ഒരിടം.  ദാമ്പത്യ ബന്ധത്തിന്റെ വിരസതകൾക്കും വേദനകൾക്കുമിടയിൽ താൻ കണ്ടെത്തിയ ആശ്വാസ തുരുത്ത്. നടത്തത്തിന്റെ അവസാനം അവൾ ക്ലാസ് മുറിയുടെ വാതിൽക്കലെത്തി. 

ആരോ അകത്തിരുന്ന് സംസാരിക്കുന്നുണ്ട്.  ഒരു കുട്ടിയും കൂടെയുള്ളത് അവന്റെ മാതാപിതാക്കളായിരിക്കണം. താൻ വരുമെന്ന്       അറിയിച്ചിരുന്നു.         പുറത്തെ വിശാലതയിലേക്ക് നോക്കി മുംതാസ് കാത്ത് നിന്നു ,നിരന്തരമായ യാത്രയിൽ  ക്ഷീണിച്ച് തളർന്ന ദേശാടനപ്പക്ഷി വിശ്രമിക്കാനിരുന്ന തുരുത്തിൽ നിന്ന് ആവോളം ഊർജ്ജം സംഭരിച്ച് യാത്ര തുടരാൻ സമയമായെന്ന പോലെ .

നഗര വീഥിയിൽ ജോലിയും പഠിപ്പുമൊക്കെ കഴിഞ്ഞ് ആളുകൾ വീട്ടിലേക്ക് മടങ്ങുന്നതിന്റെ  തിരക്ക് ആകെ ശബ്ദമുഖരിതം. ഇരുട്ടുന്നതിന്റെ മുമ്പ് തനിക്ക് വീട്ടിലെത്തണം: ആകെ ഒരു മണിക്കൂർ അത്രയും സമയം അതിനുളളിൽ യാത്ര പറഞ്ഞ് ഇറങ്ങേണ്ടിയിരുന്നു. കുറേ നാൾ കൂടി കണ്ടുമുട്ടുന്നതിന്റെ ആഹ്ലാദമോ എല്ലാം പറഞ്ഞ് പിരിയുന്നതിന്റെ ആകുലത യോ ഇല്ലാത്ത ഒരു തരം നിസംഗത അവളെ ബാധിച്ചിരുന്നു. താൻ ആദ്യമായി ഇവിടെ കയറി വന്ന ദിവസം അവളോർത്തെടുത്തു. അതിനും മുമ്പ് മകന്റെ സ്കൂളിലെ പാരന്റിംഗ് ക്ലാസിലാണ് മാഷെ പരിചയപ്പെട്ടത്. അതിനു ശേഷമെത്ര കൂടി ക്കാഴ്ചകൾ വിദ്യാർത്ഥിയുടെ രക്ഷിതാവെന്ന സ്ഥാനം വിട്ട് മറ്റു പലതുമായിത്തീർന്ന കാഴ്ചകൾ . ദിനേനയുള്ള ഫോൺ വിളികൾ, വാട്ട്സാസാപ്പ് സന്ദേശങ്ങൾ. പ്രണയം ആശിച്ചു നടന്ന ഒരുവളെ പ്രണയത്തിന്റെ എല്ലാ നോവും അനുഭൂതിയുമറിയിച്ച നാളുകൾ, കൂടെ ഒരന്യപുരുഷനുമായി പ്രണയത്തിലേർപ്പെട്ടതിന്റെ കുറ്റബോധവും .പരസ്പരം കണ്ടുമുട്ടിയപ്പോഴൊന്നും  സംസാരിച്ചതേയില്ല. മൗനമായിരുന്നു തങ്ങളുടെ  ഭാഷ      ആ നിമിഷങ്ങളിലൊക്കെ സങ്കടങ്ങൾ അവൾ മറന്ന് പോയിരുന്നു.    താൻ  ആത്മാവ് കൂടി നഗ്നയാക്കപ്പെട്ടവളായി.
 രണ്ട് സമാന്തരേഖകളുടെ സംഗമം പോലെ അനിവാര്യമായ ആ കൂടിക്കാഴ്ചകളിലായി ലിരിക്കണം എവിടെയോ മറന്ന് വച്ച എന്നെ ഞാൻ വീണ്ടെടുത്തത്
അതിൽ പിന്നെയാണ് ഓർമ്മകളെനിക്ക് പ്രിയപ്പെട്ടവയായത് 
നമ്മൾ ചിലവഴിച്ച ഓരോ നിമിഷങ്ങളും എന്നിലിന്നും മായാതെ ഇങ്ങനെ നിലനിൽക്കുന്നത്
നീ പറഞ്ഞ ഓരോ വാക്കും ഞാൻ ഓർത്തു വയ്ക്കുന്നത് 
പ്രിയപ്പെട്ടവനേ ഞാൻ നിന്നെ സ്നേഹിക്കുന്നു 
ഈ പ്രപഞ്ചത്തോളം"
പ്രണയിക്കാതിരിക്കാൻ നമ്മൾക്കിടയിൽ ഒരു കാരണവുമുണ്ടായില്ല.

പ്രണയം എന്നത്    ജീവിതത്തിൽ സംഭവ ക്കുന്ന ഒരു സ്വാഭാവിക പ്രക്രിയ പോലെ പലപ്പോഴും തന്റെ  ആധികളെ ഒരു പൊട്ടിച്ചിരിയിലൂടെ ഇല്ലാതാക്കി മനോഹരമായ പ്രണയാനുഭുവങ്ങളായി മാറുകയായിരുന്നു  . അതെ ഈ പ്രണയമാണ് എന്നെ  ഞാനാക്കിയത്. എന്നിലെ ഉൾക്കരുത്തിനെ ഒന്ന് തേ
ച്ച് മിനുക്കിയത്. എന്തും നേരിടാൻ തന്നെ പ്രാപ്തയാക്കിയത്. ആത്മാവില്ലാത്ത ഉടൽ വേഴ്ചകൾ അപ്രസക്തമായ ആത്മീയാനുഭൂതി നിറഞ്ഞ ഒരു പ്രണയകാലം .

" മാഷിനെങ്ങനെ ഇത് സാധിക്കുന്നു ഇത്ര തീവ്രമായി ഇങ്ങനെ പ്രണയിക്കാൻ "
        "അപ്പൊ നിനക്കോ മുംതാസ്"
"അതെന്റെ സാഹചര്യമല്ലേ ഞാനൊരു സാധാരണ പെണ്ണ് ഭർത്താവിന് വിധേയപ്പെട്ട് വീട്ടിൽ അടങ്ങി ഒതുങ്ങിക്കഴിയുന്ന ആഗ്രഹങ്ങളും അവകാശങ്ങളും മില്ലാത്ത ഒരു കുലസ്ത്രീ " ഒരു പരിഹാസചുവയുണ്ടായിരുന്നു   വാക്കുകൾക്ക് .  
                 " മാഷ് അങ്ങിനെയാണോ നിങ്ങൾ ആണുങ്ങൾക്ക് ഒരു പാട് പ്രയോരിറ്റികളില്ലേ "
  "എല്ലാവരും സാധാരണ മനുഷ്യരാണ് മുംതാസ് എല്ലാവർക്കും സാഹചര്യങ്ങളുണ്ട്.
എന്നെ തീവ്രമായി സ്നേഹിക്കാൻ ഒരു പെണ്ണ് വേണമായിരുന്നു. എന്റെ മനസ് എന്നും അത് തിരഞ്ഞിരുന്നു ".

     "ശരിയാണ്, പ്രണയം ഞാൻ എന്നും തിരഞ്ഞിരുന്നു.  പ്രണയത്തിനല്ലാതെ മറ്റൊന്നു കൊണ്ടും എന്നെ തൃപ്തയാക്കാൻ കഴിയുമായിരുന്നില്ല "           
അവളുടെ ഊഴമായി, മുൻപത്തെ അനുഭവമോർത്ത് മുംതാസ് ഒന്നകലം വിട്ട് നിന്നു . അന്നൊരിക്കൽ മാഷ് തന്നെ നെഞ്ചോടടുക്കിപ്പിടിച്ചത്. മീശയില്ലാത്ത ചുണ്ടുകളാൽ തന്റെ ചുണ്ടുകളിലും കണ്ണുകളിലും ചുംബിച്ചത്. ഒരിക്കലും തനിക്ക് മറക്കാൻ സാധിക്കാത്തൊരു കൂടിക്കാഴ്ച്ച ആയിരുന്നു    അത്. എങ്ങിനെയാണ് മറക്കാൻ സാധിക്കുക അത് പോലെ താനെന്നെങ്കിലും സ്നേഹിക്കപ്പെട്ടിരുന്നോ .
അന്ന് താനെത്ര കണ്ണീരൊഴുക്കി. പിന്നെ പിന്നെ അതെത്ര സുഖമുള്ള ഓർമ്മയായി.
          "എന്താണ് മുംതാസ് " അവൾ ചിന്തകളിൽ നിന്ന് ഉണർന്നു
കണ്ണുകളിൽ പ്രണയത്തിന്റെ തീവ്രത . നോക്കി നിൽക്കാനാകാതെ അവൾ കണ്ണുകൾ പിൻവലിച്ചു.
"എന്റെ വിവാഹമുറപ്പിച്ചു "
അയാളുടെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു എത്ര നാളാ നമ്മളിങ്ങനെ.
 ."പ്രണയമെന്നാൽ ഒന്നിച്ചു ജീവിക്കലാണോ മുംതാസ് ".
"അല്ല,
ആർക്കും ഒരുമിച്ച് ജീവിക്കാൻ സാധിക്കണമെന്നില്ല "
പക്ഷേ ജീവിതത്തിൽ പ്രണയം ഞാനെത്രയോ ആഗ്രഹിച്ചിട്ടുണ്ട് , ഒന്ന് സ്നേഹിക്കപ്പെടാൻ എത്ര യാചിച്ചിട്ടുണ്ട്.
എല്ലാത്തിനോടും പൊരുത്തപ്പെടുകയായിരുന്നു ഞാൻ . പക്ഷേ ഇനിയെനിക്ക് സാധിക്കില്ല ഇങ്ങനെ ജീവിതം നീട്ടിക്കൊണ്ട് പോകാൻ . ഒരു വീട്ടിനകത്ത്  അപരിചിതരെപ്പോലെ ഉടൽ മാത്രം പങ്ക് വയ്ക്കുന്നവരായി, എത്ര നാളാണിങ്ങനെ. അത് കൊണ്ട് ഞാനിറങ്ങിപ്പോന്നു. ഒരു വ്യക്തിയാണെന്ന അംഗീകാരം ഇല്ലാതെ എന്നുമിങ്ങനെ വിധേയപ്പെട്ട്  ജീവിക്കാൻ എനിക്ക് വയ്യ.
      
 അയാൾ പതിവ് പോലെ അവളെ തൊടാൻ കയ്യൊന്ന് നീട്ടി,   അതവഗണിച്ച്   അവൾ കസേരയിൽ നിന്ന് എഴുന്നേറ്റു
" നമുക്കൊന്ന് ഇറങ്ങി നടക്കാം "
അവൾ വരാന്തയിലേക്കിറങ്ങി
 കുട്ടികൾ പന്ത് കളിക്കുന്നുണ്ട്. മൈതാനത്തിന് നടുവിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന ഒരു വൻ വൃക്ഷം. ആകാശത്ത് സൂര്യവെളിച്ചമടിച്ച സ്വർണ്ണ മേഘം. സൂര്യൻ അസ്തമിക്കാനുള്ള ഒരുക്കത്തിലാണ് , കൂട്ടിലേക്ക് മടങ്ങുന്ന കിളികൾ . ദൂരെ ഒരു കാക്കത്തുരുത്തുണ്ട്. കൂട്ടമായി കാക്കകൾ പാർക്കുന്ന സ്ഥലം. അന്തിമയങ്ങി തുടങ്ങുമ്പോൾ കാക്കകളുടെ ശബ്ദത്താൽ മുഖരിതമാകും അവിടം . എണ്ണിത്തുടങ്ങിയാൽ എണ്ണം തെറ്റിച്ച്  പറന്നും പോയും  പിന്നെയുമെത്തും അവ.
           "ആരാണാ ഭാഗ്യവാൻ "
" കൂട്ടുകാരിയുടെ ഭർത്താവാണ് "
" കൂട്ടുകാരിക്കെന്ത് പറ്റി "
" മരണപ്പെട്ടു"
ബൈക്ക് ആക്സിഡന്റായിരുന്നു .അവളുടെ ഭർത്താവിന് ഒരു കാൽ നഷ്ട്ടപ്പെട്ടു. ഒരു ജീവിതം  കൊടുക്കണം. രണ്ട് പെൺകുട്ടികളാണ് ആ അനാഥരുടെ അമ്മയാകണം കൂടാതെ എന്റെ കുഞ്ഞുവിനു കൂട്ടുകാരും വേണം.
അവൾ കുറെ ആശിച്ചതാണ് ഒരു കുഞ്ഞനിയത്തിയെ, പക്ഷേ എനിക്കിനിയും അയാളുടെ ,എന്റെ പഴയ ഭർത്താവിന്റെ , മക്കളെ  പ്രസവിക്കണ്ടായിരുന്നു. " 

"എങ്കിലും നിനക്കെങ്ങനെ സാധിക്കുന്നു വിവാഹം മോചനം നേടി ഈ ആറു മാസങ്ങൾക്കുള്ളിൽ മറ്റൊരാളുമായി . പൊരുത്തപ്പെടാൻ , എന്നെയും ഒഴിവാക്കുകയാണോ"

"സാധിക്കണം , ഞാനെല്ലാവരെയും ഉപേക്ഷിച്ച് പോന്നതാണ്.  ഇനിയൊരു തിരികെ  വിളി ഇല്ലാതിരിക്കാൻ അതാണ് . നല്ലത്.   ഇമോഷനൽ ബ്ലാക്ക് മെയിലിങ്ങിന് കൂടി മറ്റുള്ളവർക്ക് സാധിക്കാത്ത വിധം . ഇതെന്റെ മാത്രം തീരുമാനമാണ്. അവർ പലതും പറയുന്നുണ്ടാകും. മറ്റുള്ളവർ തീരുമാനമെ ടുത്ത്  ഒരു ജീവിതം തിരഞ്ഞെടുത്തു തന്നതല്ലേ . അത് പരാജയപ്പെട്ടിരിക്കുന്നു. അവരൊന്നും അത് സമ്മതിക്കാൻ തയ്യാറല്ലെങ്കിലും .
ഇനി എന്റെ ഊഴമാണ്, എന്റെ ഇഷ്ടം  എന്റെ തീരുമാനം  തന്റേടിയെന്നും,സാമർത്ഥ്യക്കാരിയെന്നുമൊക്കെ പറയട്ടെ ആവോളം . എല്ലാം ഞാൻ ചിരിച്ചു തള്ളും. "
"എന്തോ എനിക്ക് വല്ലാത്ത പക തോന്നുന്നു ഈ ചുറ്റുപാടുകളോടും സമൂഹത്തോടുമൊക്കെ ".
മറ്റുള്ളവർ അടിച്ചേൽപ്പിച്ച ബന്ധത്തിൽ എന്തും സഹിച്ച് തുടരണമെ
ന്ന് പറയുന്നതിന്റെ ന്യായമെന്താണ് .

" എനിക്ക് ഇപ്പഴും മാഷിനോട് സ്നേഹമാണ്, ഒരു നല്ല പ്രണയകാലം നമ്മളാസ്വദിച്ചില്ലേ മറ്റാരുമറിയാതെ , ഞാനെന്നും ഓർക്കും ഇനി ഞാൻ കാണാൻ വരില്ല. falling in love വല്ലാത്തൊരനുഭൂതിയാണ് അല്ലേ എവിടെയായാലും അവിടെയൊക്കെ ഉണ്ടെന്ന് തോന്നും. "
പക്ഷേ എത്ര നാളാ നമ്മളിങ്ങനെ
ഒരിക്കലും ഒരുമിക്കാൻ സാധിക്കാതെ ഇങ്ങനെ ജീവിതം എന്തിന്  നീട്ടിക്കൊണ്ട് പോകണം . ഇനി ബാക്കിയുള്ള ജീവിതം ആ ഒരാൾകെങ്കിലും ഉപകാരപ്പെടട്ടെ . ഞാൻ എന്നെ കൊണ്ടാവും വിധം ആത്മാർത്ഥത പുലർത്താൻ ശ്രമിക്കും "
പറഞ്ഞ് നിർത്തിയതും അവളുടെ കണ്ണിൽ നിന്ന് ഒരു നീർത്തുള്ളി ഉരുണ്ടു വീണു.
അയാളുടെ മുഖത്ത് നഷ്ടബോധത്തിന്റെ ഒരു വിഷാദ ഭാവം നിഴലിച്ചു. 
" ഞാൻ പോകട്ടെ സമയം വൈകുന്നു "
അവസാനത്തെ കൂടിക്കാഴ്ച ഹൃദ്യമായിരിക്കണമെന്ന വിചാരത്താൽ അവൾ ഒരു  കടുകു മഞ്ഞ സാരിയിൽ സുന്ദരിയായി ഒരുങ്ങിയിരുന്നു. നീളൻ മുടിയിഴകൾ ചെറിയ കാറ്റിൽ പാറിപ്പറന്നു .
" അവസാനമായി നിന്റെ 
കൈയ്യിലൊന്നു  ഞാൻ തൊടട്ടെ മുംതാസ് "
അയാളൊരു യാചനയോടെ അവളെ നോക്കി ചോദിച്ചു.

No comments:

Post a Comment

ദേശാടനം

ക്ലാസ് മുറികളിൽ നിന്ന് കുട്ടികളൊക്കെ പിരിഞ്ഞ് പോയിത്തുടങ്ങിയിരുന്നു. സാധാരണ ഒരു ദിവസം. തീർത്തും സാധാരണമായിരിക്കണം ആ  കൂടിക്കാഴ്ച എന്ന് അവൾ മ...