Wednesday 9 January 2019

ചിറകറ്റ പക്ഷി

.
.ഒ.പി സമയമായതിനു കാരണമാവും താഴെ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങളുടെ നല്ല തിരക്ക് വൈകുന്നേരമാവുമ്പോൾ എല്ലാം ശൂന്യമാവും. ഇതിപ്പൊ ഒരു പതിവായിരിക്കുന്നു. നാലാം തവണയാണ് ഇവിടെ. ഈശ്വരന്ന് പരീക്ഷിച്ചു മതിയായില്ലെന്ന് തോന്നുന്നു.എത്രയേറെ ആധുനിക സൗകര്യങ്ങളുണ്ടായിട്ടും എത്രയേറെ പണം ചിലവഴിച്ചിട്ടും പരിഹാരമില്ലാത്ത അസുഖത്തിന് കാവലായി ജീവിതം. അവൾ ഐ സി യു വിലായത് കൊണ്ട് തനിക്കിനി കുറച്ച് നേരം വിശ്രമിക്കാം. കുഴപ്പമൊന്നുമില്ലെന്ന്  ഡോക്ടർ പറഞ്ഞല്ലോ. ഓരോ തവണ പുറത്തേക്ക് വരുമ്പോ വീണ്ടും കാണാമെന്ന് അവൾ പറയുന്നുണ്ടാകും.അതാണ്ഇടക്കിടക്കുള്ള ഈ സന്ദർശനം. എല്ലാവരും വീട്ടുകാരെപ്പോലെപരിചിതരായിക്കഴിഞ്ഞിരിക്കുന്നു. നഴ്സുമാർ ഇപ്പോഴവൾക്ക് പ്രിയപ്പെട്ടവരാണ് . പക്ഷേ എന്തിനാണ് ഈശ്വരൻ ഇടക്കിടെഇങ്ങിനെ മരണത്തിന്റെ വക്കോളമെത്തിക്കുന്നത്. ഇതൊരു രണ്ടാം വീടാണ് ഈ 324-ആം നമ്പർ മുറിയിൽ,ഈശ്വരനെഴുതി വച്ച തിരക്കഥയിലെ കഥയെന്തെന്നറിയാത്ത കഥാപാത്രങ്ങളായി ജീവിതം ജീവിച്ചു തീർക്കുന്നവർ. ഒരോ മുറിയിലുമുണ്ടാകും ഓരോ കഥകൾ.കണ്ട കഥകൾ കണ്ടില്ലെന്നു നടിക്കുന്ന ചിലരും.
കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ചകൾ മങ്ങി. അതയാൾ കാണാതിരിക്കാൻ അവൾ തിരിഞ്ഞു നിന്നു.അയാളാ സ്മാർട്ട് ഫോണിന്റെ ലോകത്താണ്. തന്നെക്കാളും മകളേക്കാളും പ്രിയപ്പെട്ടതായി  മറ്റാരൊക്കെയോ അയാൾക്കുണ്ട്. തന്റെ ഹൃദയത്തിന്റെ നിലവിളികളെ അയാൾ പരിഹാസത്തോടെ ഒരു പാഴ് കടലാസു പോലെ എത്ര തവണ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞിരിക്കുന്നു. വേദനകളെ തണുപ്പിക്കാനൊരു ഹൃദയം അതൊരു സ്വപ്നം മാത്രമായിരിക്കുന്നു. വാക്കുകൾ കൊണ്ട് ഹൃദയത്തിൽ തറക്കപ്പെടുന്ന മുള്ളുകൾനിരർത്ഥകജല്പനങ്ങളായിരിക്കുന്നു.
അവൾ തന്റെ മാത്രം ഉത്തരവാദിത്വമാണ്. വേദനകളും വിഷമങ്ങളും ഉറക്കമില്ലാത്ത രാത്രികളും തനിക്കുമാത്രം. സങ്കടങ്ങ ളിൽ ഒന്ന് ചേർത്ത് പിടിക്കാൻ ഒന്ന് വാരി പുണരാൻ ആരുമില്ലാതായിരിക്കുന്നു. മൂന്ന് ജന്മങ്ങൾ ജീവിക്കുന്ന സത്രമായിരിക്കുന്നു ആ വീട്‌.ദിനചര്യകൾ ഒരു തടസ്സവുമില്ലാതെ നടന്നു പോകുന്നു. സന്തോഷങ്ങൾക്കിവിടെ സ്ഥാനമില്ല. വീട്ടിലേക്കുള്ള മടക്കം അവളും ഇഷ്ടപ്പെടുന്നുണ്ടാവില്ല.
കൗമാരത്തിലേക്ക് കാലെടുത്ത് വയ്ക്കും മുന്നേ ശൈശവത്തിലേക്ക് തിരിച്ചു നടന്നവളാണ് അവൾ. ചിറകു വിടർത്തി പറക്കാനാവും മുമ്പേ തളർന്നുവീണു പോയവൾ. തന്നോളം വലുതായിട്ടും  ഒരു പിഞ്ചുകുഞ്ഞിനെപോലെ കൈകാലിട്ടടിക്കുകയും തോന്നുമ്പോ എഴുന്നേറ്റോടുകയും  ചെയ്യുന്നവൾ.ചിത്തഭ്രമത്തിന്റെ ആധിക്യത്തിൽ പിടിവിട്ടു പോകുന്ന നാഡീഞരമ്പുകൾ നിയന്ത്രണമില്ലാതെ ഒഴുക്കുന്ന മൂത്രത്തിലും ആർത്തവ രക്തത്തിലുംകുളിച്ചു കിടക്കേണ്ടി വരുന്നവൾ. ആത്മഹത്യ യെകുറിച്ച് എത്ര തവണ ചിന്തിച്ചു.   തനിക്കതിനൊന്നും ധൈര്യമില്ലാതെ പോയി. വിധിയിൽ വിശ്വസിക്കാതെ തരമില്ലല്ലോ. ഈശ്വരൻ തനിക്കു  മുമ്പേ അവളെയങ്ങു വിളിച്ചെങ്കിൽ.

2 comments:

ദേശാടനം

ക്ലാസ് മുറികളിൽ നിന്ന് കുട്ടികളൊക്കെ പിരിഞ്ഞ് പോയിത്തുടങ്ങിയിരുന്നു. സാധാരണ ഒരു ദിവസം. തീർത്തും സാധാരണമായിരിക്കണം ആ  കൂടിക്കാഴ്ച എന്ന് അവൾ മ...